Wednesday, December 16, 2009

ഞാന്‍ ദ്വൈതമുപേക്ഷിച്ചവന്‍

അല്ലയോ മുസല്‍മാന്മാരെ,
ഞാനെന്തു ചെയ്യാന്‍ !
ഞാനിനിയും എന്നെ
തിരിച്ചറിഞ്ഞിട്ടില്ല.
ഞാന്‍ ക്രിസ്ത്യാനിയോ,
ജൂതനോ അല്ല.
പാഴ്സിയോ,മുസല്‍മാനോ അല്ല.
കിഴക്കുനിന്നോ,പടിഞ്ഞാറുനിന്നോ
വന്നവനല്ല ഞാന്‍ .
കരയില്‍ നിന്നോ,കടലില്‍നിന്നോ
അല്ല എന്റെ വരവ്.
ഞാന്‍ കറങ്ങുന്ന ഗോളങ്ങളില്‍ നിന്നോ,
പ്രകൃതിയുടെ ഖനികളില്‍ നിന്നോ അല്ല.
ഞാന്‍ വരുന്നത് മണ്ണില്‍ നിന്നോ, ജലത്തില്‍നിന്നോ,
തീയില്‍ നിന്നോ,കാറ്റില്‍ നിന്നോ അല്ല.
സ്വര്‍ഗ്ഗീയനോ ധൂളിയോ അല്ല.
എനിയ്ക്കു നിലനില്‍പ്പോ അസ്തിത്വമോ ഇല്ല.
ഞാന്‍ ഭാരതീയനോ.ചീനനോ.
ബള്‍ഗേറിയനോ, സ്പെയിന്‍കാരനോ അല്ല.
ഞാനീ ലോകത്തോ,പരലോകത്തോ ,
സ്വര്‍ഗ്ഗത്തിലോ ,നരകത്തിലോ അല്ല.
ആദമോ,ഹവ്വയോ അല്ല.
ഏദനിലെയോ ,റിസ്വാനിലെയോ അല്ല.
സ്ഥലമില്ലായ്മയാണെന്റെ സ്ഥലം.
അടയാളമില്ലായ്മയാണെന്റെ അടയാളം.
ഞാന്‍ ദേഹിയോ,ദേഹമോ അല്ല.
എന്തെന്നാല്‍ ഞാന്‍ അവന്റെ
ആത്മാവിനു സ്വന്തം.

ഞാനെന്‍റെ ദ്വൈതമുപേക്ഷിച്ചവന്‍ .
രണ്ടുലോകങ്ങളെയും
ഒന്നായി കാണുന്നവന്‍ .
ഞാന്‍ തേടുന്നതും,കാണുന്നതും,
അറിയുന്നതും,വിളിയ്ക്കുന്നതും
ആ ഒന്നിനെ മാത്രം!
ആദ്യവും,അന്ത്യവും,അകവും,പുറവും
അവന്‍ മാത്രം!
അവനെയല്ലാതെ മറ്റൊന്നും
ഞാനറിയുന്നില്ല.
പ്രണയത്താല്‍ ഉന്മത്തനായ
എന്റെ കൈകളില്‍ നിന്ന്
രണ്ടുലോകങ്ങളും വഴുതിവീണു.
ഇപ്പോഴെനിയ്ക്ക് ചെയ്യാനുള്ളത്
മദോന്മ്ത്തനായി ആഘോഷിയ്ക്കല്‍ മാത്രം.
ഇന്ന് ഞാന്‍ നിന്നില്‍നിന്നകന്ന്
ഒരു നിമിഷം കഴിഞ്ഞാല്‍
ഞാനീ ജന്മം മുഴുവന്‍
പശ്ചാത്തപിക്കും .
നിന്നോടൊപ്പം
ഒരു നിമിഷം കഴിഞ്ഞാല്‍
ഞാനീ രണ്ടുലോകങ്ങളെയും
ചവിട്ടിമെതിച്ചാനന്ദ നൃത്തമാടും.
ഓ തബ്രീസിലെ ഷംസ്,
ഞാനീ ലോകത്ത് മദോന്മത്തനാണ് .
മാധുപാനത്തിന്റെയും,ആഘോഷത്തിന്റെയു -
മല്ലാതെ മറ്റു കഥകള്‍ എനിയ്ക്കിന്നു
ചൊല്ലാനില്ല.

അവനിലേക്കു മടങ്ങാം

ധാതുവായി മരിച്ച്
ഞാനൊരു ചെടിയായി പിറന്നു .
ചെടിയായി മരിച്ച്
ഒരു മൃഗമായി ജനിച്ചു.
മൃഗമായി മരിച്ച ഞാന്‍
മനുഷ്യനായി പിറന്നു.

ഞാനെന്തിനു ഭയക്കണം?
മരണം കൊണ്ട് ഞാനെന്നാണ്
ചെറുതായിട്ടുള്ളത്?

മനുഷ്യനായി മരിക്കുന്ന ഞാന്‍
മാലാഖമാരുടെ കൂടെ
അവരുടെ ലോകത്തേക്ക്
പറന്നുയരും.
എനിക്കവിടെ നിന്നും
പിന്നെയും മുന്നോട്ടു പോകണം.

അവനൊഴികെ
മറ്റെല്ലാം നശിയ്ക്കുമെന്നു
ഖുറാന്‍ വചനം.

ഞാനെന്‍റെ മാലഖരൂപം
ത്യജിച്ച ശേഷം
സങ്കല്‍പ്പാതീതമായ
ആ ലോകത്തെത്തും.
പിന്നെ,
ഞാനില്ലാതെയാകും!
അപ്പോള്‍ മന്ത്രസ്ഥായിയിലൊരു
നാദം മുഴങ്ങും
"അവനിലേക്കു മടങ്ങാം"

Friday, December 4, 2009

മാറ്റച്ചന്ത

ഇതുപോലൊരു മാറ്റച്ചന്ത
മറ്റെവിടെ കണ്ടെത്തും?
ഒരു പനിനീര്‍പ്പൂവിനു
പകരമായി നിനക്കൊരു
പനിനീര്‍പ്പൂന്തോട്ടം വാങ്ങാം.
ഒരു ധാന്യമണിയ്ക്കു പകരമായ്
ഒരു വയലാകെയും!
ഒരു ദുര്‍ബല നിശ്വാസം
ദിവ്യമായ കാറ്റിനു പകരം വയ്ക്കാം.

മണ്ണില്‍ അലിഞ്ഞു ചേരുമെന്നും
കാറ്റില്‍ ലയിച്ചു പോകുമെന്നും
നീ ഭയന്നിരുന്നു.
നിന്റെ ജലകണങ്ങള്‍ മണ്ണില്‍ വീണ്
സമുദ്രത്തിലൊഴുകിയെത്തട്ടെ.
അവിടെ നിന്നാണവ
രൂപം കൊണ്ടത്‌.
രൂപത്തില്‍ മാറ്റം വന്നാലെന്ത്
സാരാംശത്തില്‍ മാറ്റമില്ല,
അതിപ്പോഴും ജലം തന്നെ.

ഈ കീഴടങ്ങല്‍ പശ്ചാത്താപമല്ല,
സ്വയം ആദരിക്കലാണ്.

സമുദ്രം നിന്നരികിലേയ്ക്കൊരു
പ്രണയിനിയായി വന്നാല്‍
ഒട്ടും സമയം കളയരുത്,
അവളെ പരിണയിക്കുക.
നീട്ടിവയ്ക്കാതിരിക്കുക.
ജീവിതത്തിലിതിനേക്കാള്‍
നല്ലൊരു സമ്മാനമില്ല.
എത്ര തേടിയാലും ഇനിയൊരിക്കല്‍
കണ്ടെത്തണമെന്നില്ല.
അപ്രതീക്ഷിതമായി
ഒരു വിശിഷ്ട ശലഭം
നിന്‍റെ തോളില്‍ വന്നിരിയ്ക്കുന്നു,
അത് നിനക്ക് സ്വന്തം.

അവസാനയാത്ര

അവസാനം നീ കാണാമറയത്തേയ്ക്ക്
യാത്രയായി .
എത്ര വര്‍ണ്ണനാതീതം,
ഈ ലോകത്തുനിന്നുള്ള
നിന്റെ വിടവാങ്ങല്‍ !

നിന്റെ പഞ്ചരത്തില്‍നിന്നും
വിമോചിതയായി ,
ചിറകു വിരിച്ച്
ആത്മാവിന്‍റെ ലോകത്തേക്കു
പറന്നുപറന്ന്.....

നീ വയോവൃദ്ധയാല്‍
കെണിയിലാക്കപ്പെട്ട പ്രാപ്പിടിയന്‍ .
പുറപ്പാടിന്‍റെ കേളികൊട്ടുയര്‍ന്നപ്പോള്‍
കൂടുതകര്‍ത്തു പരലോകത്തേയ്ക്കുയര്‍ന്നു .

കൂമന്മാര്‍ക്കിയിടയിലകപ്പെട്ട
വിരഹിയായ വാനമ്പാടി നീ,
പനിനീര്‍പ്പൂവിന്‍ ഗന്ധം പരന്നപ്പോള്‍
പൂന്തോപ്പിലെയ്ക്ക് പറന്നു.

ദുഷിച്ച മധുപാനത്താല്‍
നീ ഉന്മത്തനായിരുന്നു.
എന്നാല്‍ ഇപ്പോള്‍ നീയാ ,
അനശ്വര കൂടാരത്തിലെത്തി.

ഉന്നം നോക്കി തൊടുത്തുവിട്ട
അസ്ത്രം പോലെ നീ
പരമാനന്ദമെന്ന ലകഷ്യത്തിലേയ്ക്ക്
കുതിച്ചുയര്‍ന്നു.

ഈ മായാലോകം തെറ്റായവഴികള്‍ ചൂണ്ടി
നിന്‍റെ ലക്‌ഷ്യം തടയാന്‍ ശ്രമിച്ചു.
നീയതത്രയും മറികടന്ന്
അടയാളങ്ങളില്ലാത്ത ലോകത്തേയ്ക്ക്
യാത്രയായി.

ഇപ്പോള്‍ നീ സൂര്യനേക്കാള്‍
തേജസ്സുള്ളവന്‍
പിന്നെന്തിനു കിരീടം?

ഈലോകം വെടിഞ്ഞ
നിനക്കെന്തിനാണു തലപ്പാവ്!

അന്ധമാം കണ്ണിനാല്‍ എന്തിനു-
നീ തിരയുന്നു ആത്മാവിനെ ?
നീയാ പരമാത്മാവില്‍ നിന്നും
വന്നവ‍ന്‍ .

അല്ലയോ ഹൃദയമേ,
നീയെന്തൊരസാധാരണ പക്ഷി !
ആ ദിവ്യലോകത്തണയാനുള്ള
ആര്‍ത്തിയില്‍ ശത്രുവിന്‍ കുന്ത-
മുനയൊടിച്ചു ചിറകുവിരിച്ചു
കൃത്യമായി പറന്നു പറന്ന് ...

ശരത് കാലമണയുമ്പോള്‍
പൂക്കളപ്രത്യക്ഷമാകുന്നു.
നീയോ, ശീതക്കാറ്റിനെയും
അതിജീവിച്ച പനിനീര്‍പ്പൂവ്.

നീയീ ലോകമേലാപ്പില്‍
പെയ്തിറങ്ങിയ പ്രണയമഴ .

ഇനി വാക്കുകളില്ല ,അതുണര്‍ത്തിയ
നൊമ്പരമില്ല .
നീയിനി നിത്യമായ ലോകത്തില്‍
പ്രാണപ്രിയന്റെ കൈകളില്‍
വിശ്രമിയ്ക്കൂ ... .

സ്നേഹ ജാലകം

ശരീരത്തില്‍ ആത്മാവിന്‍റെ
സ്പര്‍ശനം പോലെ
ചില ചുംബനങ്ങള്‍
ജീവിതകാലമത്രയും
കാത്തിരിയ്ക്കുന്നു.
ചിപ്പിത്തോടുപൊട്ടിച്ചു
പുറത്തുവരാന്‍
നദീജലം മുത്തിനോട്

അപേക്ഷിയ്ക്കുന്നു.
ആമ്പല്‍പ്പൂവ് വികാരവതിയായി
നിശാശലഭത്തെ കാത്തിരിയ്ക്കുന്നു.
ഞാനും ചന്ദ്രികയെ
ജാലകവാതില്‍ തുറന്ന് ക്ഷണിച്ചു,
എന്‍റെ കവിളില്‍ കവിള്‍ ചേര്‍ക്കാന്‍ .
വാക്കുകളാം വാതിലടയ്ക്കൂ,
സ്നേഹമാം ജാലകം തുറക്കൂ.
ചന്ദ്രിക വാതിലിലൂടെയല്ല,
ജാലകത്തിലൂടെ വരുന്നു.

ആന്തരിക രഹസ്യം

മഴയും തണുപ്പുമുള്ളപ്പോള്‍
നീ കൂടുതല്‍ സുന്ദരിയാകുന്നു.
മഞ്ഞ് എന്നെ നിന്‍റെ അധരങ്ങളോട്
കൂടുതല്‍ അടുപ്പിയ്ക്കുന്നു.
ഇനിയും പിറക്കാനിരിക്കുന്ന
ആ ആന്തരിക രഹസ്യം ,
ആ നവ്യതയാണ് നീ
ഞാനോ നിന്നോടൊപ്പവും.
നിന്‍റെ വരവും പോക്കും
വര്‍ണ്ണനാതീതം!
നീ ക്ഷണത്തില്‍ പ്രത്യക്ഷമാകുന്നു.
ഇനി ഞാന്‍ മറ്റെങ്ങുമില്ല,
നിന്നില്‍ മാത്രം.

വിശുദ്ധി

വിശുദ്ധിയെന്ന ജലത്തില്‍
ഞാനുപ്പുപോലെ ലയിച്ചു .
ദൈവദൂഷണം, വിശ്വാസം,
കുറ്റം ചുമത്തല്‍, സംശയം
ഒന്നും തന്നെ അവശേഷിച്ചില്ല.
എന്‍റെ ഹൃദയത്തില്‍
ഒരു നക്ഷത്രം ഉദിച്ചു.
സപ്തസ്വര്‍ഗങ്ങളും
അതില്‍ ഇല്ലാതെയായി.