Saturday, November 7, 2009

കണ്ണാടി

നിന്‍റെ ഹൃദയം എന്നാണോ
അഹംഭാവത്തില്‍നിന്നും
മുക്തമാകുന്നത്,
അന്നുനിനക്ക് നിന്‍റെ
ശാശ്വതനായ പ്രിയനെ
ദര്ശിയ്ക്കാനാവുന്നു.
കണ്ണാടിയില്ലാതെ നിനക്ക്
നിന്നെ കാണാന്‍ സാധ്യമല്ല.
നീ നിന്‍റെ പ്രിയനെ നോക്കൂ,
ഏറ്റവും തെളിച്ചമുള്ള
കണ്ണാടിയാണവന്‍ .

ഹൃദയങ്ങളൊന്നായാല്‍...

പ്രാണപ്രിയന്‍റെ ജീവജലമുണ്ടെങ്കില്‍
എല്ലാ വ്യാധികളും സുഖപ്പെടുന്നു .
അവന്‍റെ സംഗമമാകുന്ന
പനിനീര്‍ പൂവാടിയില്‍
മുള്ളുകള്‍ക്കിടമില്ല.
അവര്‍ പറയുന്നൂ
പ്രണയികളുടെ ഹൃദയങ്ങള്‍
തമ്മില്‍ സംവദിയ്ക്കാന്‍
ഒരു കിളിവാതിലുന്ടെന്ന്.
എന്നാല്‍,ഞാനാശ്ചാര്യപ്പെടുന്നു
ഹൃദയങ്ങളുടെ ഇടയില്‍
ഒരു മതില്പോലുമില്ല ,
പിന്നെങ്ങിനെ കിളിവാതില്‍?!

ഉറക്കമില്ലാത്ത രാത്രികള്‍

നമ്മള്‍ ഒരുമിച്ചിരിയ്ക്കുമ്പോള്‍
നാം രാത്രി മുഴുവന്‍
ഉണര്ന്നിരിയ്ക്കുന്നു.
നീ അടുത്തില്ലെങ്കില്‍
എന്‍റെ രാത്രികള്‍
ഉറക്കമില്ലാത്തവയാകുന്നു.
ഈ രണ്ടുറക്കമില്ലായ്മകള്‍ക്കും
അവയുടെ അന്തരങ്ങള്‍ക്കും
നമുക്കു ദൈവത്തെ സ്തുതിയ്ക്കാം!

ഒന്നായലിഞ്ഞവര്‍

ആദ്യമായി ഒരു പ്രണയകഥ
കേട്ട നിമിഷം മുതല്‍
ഞാന്‍ നിനക്കായുള്ള
തിരച്ചില്‍ തുടങ്ങി.

എനിയ്ക്കറിയില്ലായിരുന്നു
എത്ര അന്ധമാണതെന്ന്!

പ്രണയികള്‍ ഒടുവില്‍
പരസ്പരം കണ്ടുമുട്ടുകയല്ല ,
അവര്‍ എന്നേ ഒന്നായലിഞ്ഞവര്‍ !

പ്രണയം ദൈവദത്തമാണ്

പ്രണയം ദൈവദത്തമാണ്,
നശ്വരമാണ് .
പ്രണയത്തെ തേടുന്നവന്‍
ജനിമൃതികളുടെ ചങ്ങലകളില്‍നിന്നും
മോചിതരാകുന്നു .
ഒരിയ്ക്കല്പോലും പ്രണയം
അനുഭവിയ്ക്കപ്പെടാത്ത ഹൃദയങ്ങള്‍
ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളില്‍
കണക്കെടുപ്പില്‍ പരാജിതരാകുന്നു.

ഗുരുവിനെ ദര്‍ശിക്കാത്ത ജീവിതം

യഥാര്‍ത്ഥ ഗുരുവിനെ
ഒരിക്കല്‍പോലും ദര്‍ശിക്കാത്ത
ജീവിതം
ദീര്‍ഘ നിദ്രയോ
മൂടുപടമണിഞ്ഞ മരണമോ !
നിന്നെ മലിനമാക്കുന്നത്
ജലമായാലും അത്
വിഷ തുല്യം .
ശുദ്ധീകരിക്കുന്നതോ
വിഷമായാലും അത്
ശുദ്ധമായ ജലം തന്നെ.

പുല്ലാങ്കുഴലിന്റെ ദുഃഖം

വിരഹത്താല്‍ കേഴുന്ന
പുല്ലാങ്കുഴലിന്റെ നാദം കേള്‍ക്കൂ

"മുളങ്കാട്ടില്‍ നിന്നടര്‍ത്തി മാറ്റിയ
എന്റെ വിലാപങ്ങള്‍
സ്ത്രീപുരുഷന്മാരെ കണ്ണീരിലാഴ്ത്തി.
സ്നേഹത്തിന്റെ തീവ്രാഭിലാഷത്താ-
ലുണ്ടാവുന്ന വേദന പങ്കുവയ്ക്കുവാന്‍
എനിക്കൊരു വിരഹിയുടെ
നെഞ്ചകം വേണം.

സ്വന്തം കൂട്ടത്തില്‍ നിന്നും
വേര്‍പെട്ടവര്‍ പുനസമാഗമത്തിനായ്
കാത്തിരിക്കും.

ആള്‍ക്കൂട്ടത്തില്‍ ഞാനൊരു
വിലാപഗായകനായി.
എന്റെപാട്ട് ദുഖിതനും, ആനന്ദിക്കുന്നവനും
ഒരുപോലെ പ്രിയപ്പെട്ടതായി.

ഓരോരുത്തരും എന്റെപാട്ട്
അവരുടെ വികാരങ്ങള്‍ക്കനുസരിച്ച്
ആസ്വദിക്കുന്നു.
എങ്കിലും എന്റെപാട്ടിലെ ഭാവം
ആരും തിരയുന്നില്ല.

എന്റെ വേദനയുടെ രഹസ്യം
ആരും തിരക്കുന്നില്ല.

എന്റെ രഹസ്യം,
എന്റെ വിലാപങ്ങളില്‍ നിന്നന്യമല്ല.
എന്നാല്‍ അവ കാണാനോ
കേള്‍ക്കാനോ സാധ്യമല്ല.

ശരീരത്തില്‍ നിന്ന് ആത്മാവ് വേറെയല്ല,
ആത്മാവില്‍നിന്ന് ശരീരവും.
എന്നിട്ടും ഇന്നുവരെ ആരും
ആത്മാവിനെ കണ്ടിട്ടില്ലല്ലോ!"

പുല്ലാങ്കുഴലില്‍ നിന്നുയരുന്നത്
അഗ്നിയാണ്, വെറും കാറ്റല്ല.
ആ അഗ്നി ജീവനില്‍ ഇല്ലാത്തവര്‍
ജഡതുല്യര്‍ .

സ്നേഹത്തിന്റെ അഗ്നിയാണ്
മുളംതണ്ടിനെ ജ്വലിപ്പിക്കുന്നത്.

സ്നേഹത്തിന്റെ ലഹരിയാണ്
മുന്തിരിയെ വീഞ്ഞാക്കുന്നത്.

സ്നേഹിക്കുന്നവരില്‍ നിന്നു
പിരിയേണ്ടി വന്നവര്‍ക്കേറ്റവും
വിശ്വസ്തസുഹൃത്താണ് പുല്ലാങ്കുഴല്‍ .
അവരുടെ എല്ലാ രഹസ്യങ്ങളും
അവിടെ പങ്കുവയ്ക്കാം.

അതൊരു വൈദ്യനും മരുന്നുമാണ്.

പുല്ലാങ്കുഴല്‍ സ്നേഹത്തിന്‍റെ
നിണമണിഞ്ഞപാതയെ വിവരിയ്ക്കുന്നു.
മജ്നുവിന്റെ സ്നേഹഗാഥ പാടുന്നു.

എന്നാല്‍ വെറുംവാക്കുകള്‍
ഉള്ളില്‍ തട്ടില്ല.

ദോഷകാലത്ത് കാലം
ഇഴയുന്നതായി തോന്നും,
പട്ടിണിക്കാരന് ദിവസംനീണ്ടതായും.

കഴിഞ്ഞകാലത്തെക്കുറിച്ച് ആകുലപ്പെടാതിരിക്കൂ
വരാനിരിക്കുന്നത് 'അവന്‍റെ' കാലം.

ളിരിലയ്ക്കറിയില്ല
പഴുത്ത ഇലയുടെ ഉള്ളം.
അതുകൊണ്ട് ഞാനീ വിവരണം
ഇവിടെ നിര്‍ത്താം.

Thursday, November 5, 2009

ഇത് പ്രണയം

ഇത് പ്രണയം,
ഓരോ നിമിഷവും
ഒരുനൂറു മൂടുപടങ്ങള്‍
വലിച്ചുകീറി ,
സ്വര്‍ലോകത്തേക്കു
കുതിച്ചുയരുന്നു.

ആദ്യശ്രമം ഈ ജീവിതം
ഉപേക്ഷിയ്ക്കുന്നതിന്.
പിന്നെ,
കാലുകളില്ലാതെ
സഞ്ചരിക്കുന്നതിനും ...
സ്വന്തം കണ്ണുകളെ
അവഗണിക്കാനും
പരലോകത്തെ അംഗീകരിക്കാനും.

ഓ ഹൃദയമേ,
നീ അനുഗൃഹീതമാണ് .
നിനക്കീ പ്രണയികളുടെ കൂട്ടത്തില്‍
കടക്കാന്‍ കഴിഞ്ഞല്ലോ!
കണ്ണുകള്‍ക്ക്‌ കാണാന്‍ കഴിയാത്തത്
അനുഭവിക്കാനും
അവരുടെ നെഞ്ചകത്തിരിക്കുവാനും
നിനക്ക് കഴിഞ്ഞുവല്ലോ!

അല്ലയോ ആത്മാവേ,
നീയെങ്ങിനെയാണ്
ശ്വസിയ്ക്കാന്‍ തുടങ്ങിയത്?
ഹൃദയമേ,നീ എങ്ങിനെയാണ്
മിടിയ്ക്കാന്‍ തുടങ്ങിയത്?

ആത്മാവ്: "ഞാനീ മണ്‍കുടിലിന്റെ
പണിപ്പുരയിലുണ്ടായിരുന്നു.
ഈ ലോകത്തിന്റെ
നിര്‍മ്മാണവേളയില്‍
ഞാനവിടെനിന്നും ഓടിപ്പോന്നു.
എതിരിടാന്‍ കഴിയാതെ വന്നപ്പോ-
ഴൊരു കളിമണ്‍കട്ടകണക്കെ
താഴേയ്ക്ക് വലിച്ചിടപ്പെട്ടു"

Wednesday, November 4, 2009

അതിഥി മന്ദിരം

മനുഷ്യന്‍ ഒരതിഥി മന്ദിരം.
ഓരോ പ്രഭാതത്തിലും
പുതിയ അതിഥികള്‍.
ചിലപ്പോള്‍ ആനന്ദം ,
ചിലപ്പോള്‍ വിദ്വേഷം,
അല്‍പ്പത്തം...
അപ്രതീക്ഷിത വിരുന്നുകാരായി
ചില നൈമിഷിക അറിവുകള്‍!
വീടു താറുമാറാക്കി,
ഉപകരണങ്ങള്‍ തല്ലിത്തകര്‍ക്കുന്ന
ഒരുപറ്റം ദുഖങ്ങളാകാം ചിലപ്പോള്‍ .
എങ്കിലും,എല്ലാ അതിഥികളെയും
ഒരുപോലെ സ്വീകരിയ്ക്കൂ
ആദരിയ്ക്കൂ,ആനന്ദിപ്പിയ്ക്കൂ.
ആ തച്ചുടയ്ക്കല്‍
കൂടുതല്‍ മേന്മ്മയുള്ളവയാല്‍
നിറയ്ക്കപ്പെടാനാവാം.
വിദ്വേഷം,കുബുദ്ധി , നാണക്കേട്‌...
എന്തുമാകട്ടെ,
അവരെ പടിവാതില്‍ക്കല്‍
പുഞ്ചിരിയോടെ സ്വാഗതം ചെയ്യൂ.
അകത്തേയ്ക്കു ക്ഷണിയ്ക്കൂ
എല്ലാ അതിഥികളോടും
നന്ദിയുള്ളവനാകൂ.
അവരെല്ലാം ആ പരാശക്തിയാല്‍
നയിയ്ക്കപ്പെട്ടവരെന്നറിയൂ.

നിന്നിലെ നിധി

നിന്നിലൊരു ജീവ ശക്തിയുണ്ട്
അതുനീ കണ്ടെത്തൂ.
നിന്‍റെ ശരീരമെന്ന മഹാമേരുവില്‍
ഒരു രത്ന ശേഖരമുണ്ട് .
ആ ഖനി നീ കണ്ടെത്തൂ.
അല്ലയോ സഞ്ചാരീ,
നീയതു തേടിയുള്ള യാത്രയിലെങ്കില്‍
പുറത്തേയ്ക്കു നോക്കേണ്ട ആവശ്യമില്ല.
നീ നിന്നിലെയ്ക്ക് നോക്കൂ,
ആ നിധി കണ്ടെത്തൂ.

എനിയ്ക്കു കണ്ണെന്തിന് !

എന്നിലെ എന്നെക്കാണാന്‍
എനിയ്ക്കു കണ്ണെന്തിന് !
അവന്‍റെ കണ്ണുകളാല്‍
എനിയ്ക്കീ ലോകം മുഴുവന്‍
വ്യക്തമായി കാണാം.
പിന്നെന്തിനു വെറുതെ
എന്റെ കണ്ണുകളെ അലട്ടണം!

നിന്നെ ഞാന്‍ എന്റെതാക്കും

നീ ക്ഷമാശീലനെങ്കില്‍
ഞാന്‍ നിന്നെ അതില്‍നിന്ന്
മോചിപ്പിയ്ക്കും .
നീ ഉറക്കത്തിലെങ്കില്‍
നിന്‍റെ മിഴികളില്‍ നിന്ന്
നിദ്രയെ ആട്ടിയോടിയ്ക്കും.
നീയൊരു മഹാമേരുവെങ്കില്‍
ഞാന്‍ നിന്നെ തീയില്‍
ഉരുക്കിയെടുക്കും.
നീയൊരു മഹാ സമുദ്രമെങ്കില്‍
ഞാന്‍ നിന്നെ പൂര്‍ണ്ണമായി
പാനം ചെയ്യും.

അവര്‍ണ്ണനീയം

പ്രണയത്തെ
എത്ര വര്‍ണ്ണിച്ചാലും
അതില്‍ മുങ്ങുമ്പോള്‍
ഞാന്‍ ലജ്ജാലുവാകുന്നു .
പ്രണയത്തെ വിവരിയ്ക്കുമ്പോള്‍
എന്‍റെ ബുദ്ധി
ചേറില്‍പ്പെട്ട കഴുതയെപ്പോലെ
തലകുത്തി വീഴുന്നു .
പ്രണയത്തിനു മാത്രമേ
പ്രണയത്തിന്റേയും,പ്രണയികളുടെയും
നിഗൂഢതകള്‍ മനസ്സിലാകൂ.

അര്‍പ്പണം

പ്രണയത്താല്‍ ആവരണം
ചെയ്യപ്പെടാത്ത ആത്മാവ്
അതിന്റെ നിലനില്‍പ്പില്‍
ലജ്ജാലുവാകുന്നു.

പ്രണയത്താല്‍ ഉന്മത്തനാകൂ
എന്തെന്നാല്‍ അതുമാത്രമാണ്
നാശമില്ലാത്തത്‌ .

നിങ്ങള്‍ ചോദിച്ചേക്കാം
എന്താണ് പ്രണയമെന്ന്.
അത് ആഗ്രഹങ്ങളെ
നിരാകരിക്കലാണ്.
അല്ലാത്തവന് പ്രണയം
അസാധ്യം .

പ്രണയി രണ്ടുലോകങ്ങള്‍ക്കു-
മപ്പുറംനില്‍ക്കുന്ന മഹാരാജാവാണ്‌.
അനശ്വരമായ ജീവിതം
പ്രണയത്തിനും പ്രയികള്‍ക്കും മാത്രം.

നിന്റെ ഹൃദയത്തെ
പ്രണയത്തില്‍ അര്‍പ്പിയ്ക്കൂ.
മറ്റെല്ലാം വെറും കടംകൊള്ള‍ല്‍ .

പ്രണയം

പ്രണയത്താല്‍ കയ്പ്പും മധുരമായ്‌ മാറും,
പ്രണയത്താല്‍ ചെമ്പും തങ്കമാകും
പ്രണയത്താല്‍ ചണ്ടിയും വീഞ്ഞായി മാറും
പ്രണയത്താല്‍ നോവും സ്നേഹതൈലമാകും,
പ്രണയത്താല്‍ ജഡവും ഉയിര്ത്തെണീക്കും.

പ്രണയം,സര്‍വ്വസ്വം

മകനേ, നിന്റെ ചങ്ങലകള്‍ പൊട്ടിച്ചെറിയൂ.
ഇനിയുമെത്രനാള്‍ പൊന്നിന്റെയും വെള്ളിയുടേയും
ദാസനായിക്കഴിയും?

സമുദ്രത്തെ
നിനക്ക് ഒരു പാനപാത്രത്തില്‍
നിറയ്ക്കാന്‍ കഴിയുമോ?
അത്യാഗ്രഹിയുടെ കണ്ണ്
ഒരിയ്ക്കലും തൃപ്തിയടയില്ല.
ചിപ്പി സംതൃപ്തനായാല്‍ മാത്രമേ
അതില്‍ മുത്തുനിറയൂ.

ഒരുവനിലെ
അത്യാഗ്രഹങ്ങളുടെ
കുപ്പായം കീറിയെറിയും വരേയ്ക്കും
അവന്‍ സ്നേഹിക്കപ്പെടാന്‍ യോഗ്യന്‍ ..

അല്ലയോ
പരിശുദ്ധപ്രണയമേ,
നീയാണ് ഞങ്ങളുടെ വൈദ്യന്‍ .
ദുരഭിമാനത്തിനും, നാട്യങ്ങള്‍ക്കും
മറുമരുന്നും നീ.

നീ
തന്നെ ഞങ്ങളുടെ പ്ലേറ്റോയും ഗാലനും.
അചഞ്ചലനായ പര്‍വതവും
പ്രണയത്താല്‍ ആനന്ദനൃത്തമാടും!
സീനാമലയ്ക്ക് ജീവന്‍നല്‍കിയ സ്നേഹത്താലാണ്
മൂസാനബി ബോധരഹിതനായതും .

പ്രാണപ്രിയനില്‍നിന്നു
വേര്‍പെട്ടവന്‍ മൂകനായ്‌ മാറും.
എന്റെ അധരങ്ങളില്‍ പ്രണയിയുടെ
ചുംബനം ലഭിച്ചാല്‍ ഞാനുമൊരു
പുല്ലാങ്കുഴലായി മാറും .

വാക്കുകള്‍ക്ക് അര്‍ത്ഥവും ഗുണവും കിട്ടാന്‍
ആസ്വദിക്കുവാനുള്ള ഹൃദയം വേണം.

പ്രതിഛായ
ഉണ്ടാവില്ലെങ്കില്‍
പിന്നെ കണ്ണാടിയെന്തിന്!
സ്നേഹത്തിന്റെ
ചെറുകാറ്റുപോലുമേശത്തതിനാല്‍
അത് പൊടിയാല്‍ മറഞ്ഞിരിക്കുന്നു.