Wednesday, December 16, 2009

ഞാന്‍ ദ്വൈതമുപേക്ഷിച്ചവന്‍

അല്ലയോ മുസല്‍മാന്മാരെ,
ഞാനെന്തു ചെയ്യാന്‍ !
ഞാനിനിയും എന്നെ
തിരിച്ചറിഞ്ഞിട്ടില്ല.
ഞാന്‍ ക്രിസ്ത്യാനിയോ,
ജൂതനോ അല്ല.
പാഴ്സിയോ,മുസല്‍മാനോ അല്ല.
കിഴക്കുനിന്നോ,പടിഞ്ഞാറുനിന്നോ
വന്നവനല്ല ഞാന്‍ .
കരയില്‍ നിന്നോ,കടലില്‍നിന്നോ
അല്ല എന്റെ വരവ്.
ഞാന്‍ കറങ്ങുന്ന ഗോളങ്ങളില്‍ നിന്നോ,
പ്രകൃതിയുടെ ഖനികളില്‍ നിന്നോ അല്ല.
ഞാന്‍ വരുന്നത് മണ്ണില്‍ നിന്നോ, ജലത്തില്‍നിന്നോ,
തീയില്‍ നിന്നോ,കാറ്റില്‍ നിന്നോ അല്ല.
സ്വര്‍ഗ്ഗീയനോ ധൂളിയോ അല്ല.
എനിയ്ക്കു നിലനില്‍പ്പോ അസ്തിത്വമോ ഇല്ല.
ഞാന്‍ ഭാരതീയനോ.ചീനനോ.
ബള്‍ഗേറിയനോ, സ്പെയിന്‍കാരനോ അല്ല.
ഞാനീ ലോകത്തോ,പരലോകത്തോ ,
സ്വര്‍ഗ്ഗത്തിലോ ,നരകത്തിലോ അല്ല.
ആദമോ,ഹവ്വയോ അല്ല.
ഏദനിലെയോ ,റിസ്വാനിലെയോ അല്ല.
സ്ഥലമില്ലായ്മയാണെന്റെ സ്ഥലം.
അടയാളമില്ലായ്മയാണെന്റെ അടയാളം.
ഞാന്‍ ദേഹിയോ,ദേഹമോ അല്ല.
എന്തെന്നാല്‍ ഞാന്‍ അവന്റെ
ആത്മാവിനു സ്വന്തം.

ഞാനെന്‍റെ ദ്വൈതമുപേക്ഷിച്ചവന്‍ .
രണ്ടുലോകങ്ങളെയും
ഒന്നായി കാണുന്നവന്‍ .
ഞാന്‍ തേടുന്നതും,കാണുന്നതും,
അറിയുന്നതും,വിളിയ്ക്കുന്നതും
ആ ഒന്നിനെ മാത്രം!
ആദ്യവും,അന്ത്യവും,അകവും,പുറവും
അവന്‍ മാത്രം!
അവനെയല്ലാതെ മറ്റൊന്നും
ഞാനറിയുന്നില്ല.
പ്രണയത്താല്‍ ഉന്മത്തനായ
എന്റെ കൈകളില്‍ നിന്ന്
രണ്ടുലോകങ്ങളും വഴുതിവീണു.
ഇപ്പോഴെനിയ്ക്ക് ചെയ്യാനുള്ളത്
മദോന്മ്ത്തനായി ആഘോഷിയ്ക്കല്‍ മാത്രം.
ഇന്ന് ഞാന്‍ നിന്നില്‍നിന്നകന്ന്
ഒരു നിമിഷം കഴിഞ്ഞാല്‍
ഞാനീ ജന്മം മുഴുവന്‍
പശ്ചാത്തപിക്കും .
നിന്നോടൊപ്പം
ഒരു നിമിഷം കഴിഞ്ഞാല്‍
ഞാനീ രണ്ടുലോകങ്ങളെയും
ചവിട്ടിമെതിച്ചാനന്ദ നൃത്തമാടും.
ഓ തബ്രീസിലെ ഷംസ്,
ഞാനീ ലോകത്ത് മദോന്മത്തനാണ് .
മാധുപാനത്തിന്റെയും,ആഘോഷത്തിന്റെയു -
മല്ലാതെ മറ്റു കഥകള്‍ എനിയ്ക്കിന്നു
ചൊല്ലാനില്ല.

1 comment:

  1. nice poem congrats please visit www.keralaflashnews.com see the article about rumi

    ReplyDelete