വിരഹത്താല്‍ കേഴുന്ന
പുല്ലാങ്കുഴലിന്റെ നാദം കേള്‍ക്കൂ
"മുളങ്കാട്ടില്‍ നിന്നടര്‍ത്തി മാറ്റിയ
എന്റെ വിലാപങ്ങള്‍
സ്ത്രീപുരുഷന്മാരെ കണ്ണീരിലാഴ്ത്തി.
സ്നേഹത്തിന്റെ തീവ്രാഭിലാഷത്താ-
ലുണ്ടാവുന്ന വേദന പങ്കുവയ്ക്കുവാന്‍
എനിക്കൊരു വിരഹിയുടെ
നെഞ്ചകം വേണം.
സ്വന്തം കൂട്ടത്തില്‍ നിന്നും
വേര്‍പെട്ടവര്‍ പുനസമാഗമത്തിനായ്
കാത്തിരിക്കും.
ആള്‍ക്കൂട്ടത്തില്‍ ഞാനൊരു
വിലാപഗായകനായി.
എന്റെപാട്ട് ദുഖിതനും, ആനന്ദിക്കുന്നവനും
ഒരുപോലെ പ്രിയപ്പെട്ടതായി.
ഓരോരുത്തരും എന്റെപാട്ട്
അവരുടെ വികാരങ്ങള്‍ക്കനുസരിച്ച്
ആസ്വദിക്കുന്നു.
എങ്കിലും എന്റെപാട്ടിലെ ഭാവം
ആരും തിരയുന്നില്ല.
എന്റെ വേദനയുടെ രഹസ്യം
ആരും തിരക്കുന്നില്ല.
എന്റെ രഹസ്യം,
എന്റെ വിലാപങ്ങളില്‍ നിന്നന്യമല്ല.
എന്നാല്‍ അവ കാണാനോ
കേള്‍ക്കാനോ സാധ്യമല്ല.
ശരീരത്തില്‍ നിന്ന് ആത്മാവ് വേറെയല്ല,
ആത്മാവില്‍നിന്ന് ശരീരവും.
എന്നിട്ടും ഇന്നുവരെ ആരും
ആത്മാവിനെ കണ്ടിട്ടില്ലല്ലോ!"
പുല്ലാങ്കുഴലില്‍ നിന്നുയരുന്നത്
അഗ്നിയാണ്, വെറും കാറ്റല്ല.
ആ അഗ്നി ജീവനില്‍ ഇല്ലാത്തവര്‍
ജഡതുല്യര്‍ .
സ്നേഹത്തിന്റെ അഗ്നിയാണ്
മുളംതണ്ടിനെ ജ്വലിപ്പിക്കുന്നത്.
സ്നേഹത്തിന്റെ ലഹരിയാണ്
മുന്തിരിയെ വീഞ്ഞാക്കുന്നത്.
സ്നേഹിക്കുന്നവരില്‍ നിന്നു
പിരിയേണ്ടി വന്നവര്‍ക്കേറ്റവും
വിശ്വസ്തസുഹൃത്താണ് പുല്ലാങ്കുഴല്‍ .
അവരുടെ എല്ലാ രഹസ്യങ്ങളും
അവിടെ പങ്കുവയ്ക്കാം.
അതൊരു വൈദ്യനും മരുന്നുമാണ്.
പുല്ലാങ്കുഴല്‍ സ്നേഹത്തിന്‍റെ
നിണമണിഞ്ഞപാതയെ വിവരിയ്ക്കുന്നു.
മജ്നുവിന്റെ സ്നേഹഗാഥ പാടുന്നു.
എന്നാല്‍ വെറുംവാക്കുകള്‍
ഉള്ളില്‍ തട്ടില്ല.
ദോഷകാലത്ത് കാലം
ഇഴയുന്നതായി തോന്നും,
പട്ടിണിക്കാരന് ദിവസംനീണ്ടതായും.
കഴിഞ്ഞകാലത്തെക്കുറിച്ച് ആകുലപ്പെടാതിരിക്കൂ
വരാനിരിക്കുന്നത് 'അവന്‍റെ' കാലം.
തളിരിലയ്ക്കറിയില്ല
പഴുത്ത ഇലയുടെ ഉള്ളം.
അതുകൊണ്ട് ഞാനീ വിവരണം
ഇവിടെ നിര്‍ത്താം.
No comments:
Post a Comment